Saturday, August 22, 2015

ബ്ലോഗര്‍ജീവിതസംഗമം

അറിഞ്ഞോ വിശേഷം. 
ഒരു ബ്ലോഗര്‍ കല്യാണം ഉടനെയുണ്ട്.ഫേസ് ബുക്ക് വഴിയും വാട്‌സ് അപ് വഴിയും കല്യാണം നടന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ ബ്ലോഗ് വഴി പരിചയപ്പെട്ട് വിവാഹം കഴിക്കുന്ന ആദ്യദമ്പതികള്‍ എന്ന റിക്കാര്‍ഡ് ഇവര്‍ കൊണ്ടുപോകുമോ??!!
കോളാമ്പി ബ്ലോഗുകാരന്‍ സുധിയ്ക്കും
കല്ലോലിനി ബ്ലോഗ് ദിവ്യയ്ക്കും
സര്‍വമംഗളാശംസകള്‍

ഓണം, ഏട്ടന്റെ മോളുടെ വിവാഹം ഇവ പ്രമാണിച്ച് ഞാനും രണ്ടാഴ്ച അവധിയ്ക്ക് നാട്ടിലൊന്ന് പോയിട്ട് വരാം. സെപ്റ്റംബര്‍ 10 വരെ ബൂലോഗത്തുനിന്ന് അവധിയെടുക്കുന്നു

മീണ്ടും സന്ധിക്കും വരൈ വണക്കം

Sunday, July 26, 2015

വൈശാലി

വൈശാലി യൂണിവേഴ്സലില്‍ നിറഞ്ഞോടിക്കൊണ്ടിരുന്ന കാലത്താണ് എബ്രഹാം വടക്കേപ്പുരമാളികയില്‍ വാടകയ്ക്ക് താമസിക്കാനെത്തിയത്. മാളികയെന്നാല്‍ വെറും ഒരു പേര് മാത്രം. ആ പേര് എങ്ങനെ വന്നു എന്ന് ആര്‍ക്കും നിശ്ചയമില്ല. നിറം അല്പം കുറവാണെങ്കിലും വൈശാലിയുടെ രൂപസാദൃശ്യമുള്ള സോഫി അങ്ങനെയാണ് അയല്പക്കത്തെ പെണ്ണായത്. വടക്കേപ്പുരയുടെ ഏറ്റവും അടുത്ത അയല്‍ക്കാര്‍ ഞങ്ങളായിരുന്നു. സോഫിയുടെ അമ്മ ഒരു വശം സ്വാധീനമില്ലാതെ കിടപ്പ് ആണ്.

അയല്പക്കത്തിന്റെ അടുപ്പമൊന്നും പക്ഷെ മൊട്ടിട്ടതേയില്ല. എബ്രഹാമും സോഫിയും ആരോടും സൌഹൃദത്തിന് വന്നതുമില്ല. എന്തൊരുതരം മനുഷ്യര്‍!

എന്നും ഏഴ് മണിയുടെ പി എം എസില്‍ സോഫി യാത്രയാകും. ആറ് മണിയ്ക്ക് അതേ ബസില്‍ തിരിച്ച് വരും.ആരോടും മിണ്ടാതെ, ആരോടും ചിരിക്കാതെ, ആരെയും നോക്കാതെ ശരം വിട്ടപോലെ ഒരു നടപ്പ്. അത്രയ്ക്കായോ? നാട്ടിലുള്ള ചെറുപ്പക്കാരായ ഞങ്ങളെ എങ്കിലും ഒന്ന് ഗൌനിക്കേണ്ടതല്ലേ! രഹസ്യമായി സോഫിയെ ഞങ്ങള്‍ വൈശാലി എന്ന് നാമകരണം ചെയ്തു. അഹങ്കാരി എന്ന് ഒരു ബിരുദവും കൊടുത്തു.



സുകുമാരനാണ് ആദ്യമായി ആ സംശയം മുളച്ചത്. വൈശാലിക്കെന്താ ബിസിനസ്? ആറുമണിക്കൂട്ടത്തിലെ ചര്‍ച്ചാവിഷയം വൈശാലിയുടെ യാത്ര മാത്രമായിമാറി.



“എന്തായാലും അവള് ആളത്ര ശരിയല്ല” സുകുമാരന്‍

“അതെയതെ. അവള്‍ക്ക് നമ്മളെ മാത്രേ പിടിക്കാതെയുള്ളു” രാജു ശക്തമായി പിന്താങ്ങി

വൈശാലിയെ ഞങ്ങള്‍ അങ്ങനെ ഒരു തൊഴിലിലേയ്ക്ക് പ്രതിഷ്ഠിച്ചു. സംശയലേശമില്ലാതെ. ആറുമണിക്കൂട്ടത്തിന്റെ യൌവനസ്വപ്നങ്ങളെ ഉണര്‍ത്തി കിട്ടാക്കനിയായി വൈശാലി രാവിലെയും വൈകിട്ടും യാത്ര തുടര്‍ന്നു.

“ഞങ്ങളെയൊക്കെ ഒന്ന് ഗൌനിക്കണം കേട്ടോ. നാട്ടുകാര്‍ക്ക് ഒരു മുന്‍ഗണനയൊക്കെ വേണം”

സുകുമാരന്റെ കമന്റിന് ഞങ്ങള്‍ കോറസ്സ് ആയി ആര്‍ത്ത് ചിരിച്ചു.

സോഫി തീപാറുന്ന കണ്ണുകളോടെ ഒന്ന് നോക്കി.

“ങ്ഹും....അവള്‍ടെ ദേഷ്യം കണ്ടില്ലേ!” രാജു പല്ലിറുമ്മി. കൂടെ കേട്ടാലറയ്ക്കുന്ന ഒരു വാക്കും.

മത്തായിസാറിന് രക്തം കൊടുക്കാന്‍ മെഡിക്കല്‍ ട്രസ്റ്റില്‍ പോയിട്ട് തിരിയെ വരുമ്പോള്‍ ഉദയമ്പേരൂര്‍ എത്തിയപ്പോഴാണ് പെട്ടെന്ന് വഴിയില്‍ സോഫിയെപ്പോലെ ഒരു മുഖം കണ്ടത്. ഒന്നുകൂടെ നോക്കി. അവള്‍ തന്നെ.

ഓഹോ! ബിസിനസ്സിന് ഇറങ്ങിയിരിക്കയാണ്. ഇപ്പോള്‍ പോയി അവളെ കാണുകയാണ് വേണ്ടത്. തൊണ്ടിയോടെ പിടിക്കണം. പിന്നെ എന്തെങ്കിലും പ്രയോജനം ഉണ്ടായാലോ! മനസ്സില്‍ പദ്ധതികള്‍ രൂപപ്പെട്ട് വരുന്നു.

ബസ്സില്‍ നിന്ന് ചാടിയിറങ്ങി. സോഫിയെ കാണാനില്ല. ചുറ്റും തിരഞ്ഞപ്പോള്‍ ദൂരെ അവള്‍ നടന്ന് മറയുന്നു. സോഫി കാണാതെ പിന്തുടര്‍ന്നു.

ഒരു സ്കൂളിന്റെ കോമ്പൌണ്ടിലേയ്ക്ക് സോഫി കയറി. ങ്ഹേ, ഇവള്‍ ടീച്ചറാണോ?

ആ മതിലിന് പുറത്ത് ഞാന്‍ അല്പനേരം കാത്ത് നിന്നു. പുതിയ ഒരു കെട്ടിടത്തിന്റെ പണി പുരോഗമിക്കുന്നു. സ്കൂളിന്റെ എക്സ്റ്റന്‍ഷന്‍ ആവാം.

മേസ്തിരിമാരും മൈക്കാടുകാരുമായി ആറേഴ് പേര്‍ സ്കൂളിന്റെ ഗേറ്റില്‍ നിന്ന് പുറത്തേയ്ക്ക് വന്നു. ഞാന്‍ ഒതുങ്ങിനിന്നു. അവസാനം കടന്നുപോയ ആളിന്റെ മുഖത്ത് എന്റെ മിഴികള്‍ തറഞ്ഞുനിന്നു. വൈശാലി ആയിരുന്നു അത്. ലുങ്കിയും നീളമുള്ള ബ്ലൌസും തലയില്‍ മൂടിച്ചുറ്റിയ ഒരു തോര്‍ത്തും കയ്യില്‍ സിമന്റ് ചട്ടിയുമായി വൈശാലിയെന്ന സോഫി.

“ ഇയാളെന്താ ഇവിടെ?” എന്നെക്കണ്ട അവളും തെല്ല് അമ്പരന്നിട്ടുണ്ടാവാം. രണ്ട് നിമിഷം വാക്കില്ലാതെ നിന്നിട്ട് പിന്നെയാണ് ചോദ്യം വന്നത്.

“ഒന്നുമില്ല, ഇവിടെ അടുത്ത് ഒരു കൂട്ടുകാരനെ കാണാനുണ്ടായിരുന്നു” എത്ര പെട്ടെന്നാണ് കള്ളങ്ങള്‍ വന്ന് വാക്കായിപ്പൊഴിയുന്നത്.

സോഫി ചിരിച്ചു. അത് ഞാന്‍ ഈ ലോകത്തില്‍ കണ്ടതിലെയ്ക്ക് ഏറ്റവും മനോഹരമായ പുഞ്ചിരിയായിരുന്നു.

എനിക്കും മനസ്സിന്റെ ഉള്ളില്‍ നിന്ന് ഒരു ചിരി ഉയര്‍ന്ന് വന്നു. ഭാരമൊഴിഞ്ഞ ചിരി. സന്ദേഹക്കാറൊഴിഞ്ഞ ചിരി.

Sunday, March 29, 2015

വ്യത്യസ്തനാമൊരു രാഷ്ട്രശില്പി

ലോകത്തില്‍ കേരളമുള്‍പ്പെടുന്ന ഈ ഭാഗത്ത് അധികമാരാലും ശ്രദ്ധിക്കപ്പെടാതെ ഒരു മനുഷ്യന്‍ ഈ ലോകം വിട്ടുപോയി.











ലീ ക്വാന്‍ യൂ!

ഏകാധിപതി
കര്‍ശനക്കാരന്‍
വിഷണറി
സോഷ്യലിസ്റ്റ്
എക്കണോമിസ്റ്റ്
പ്രധാനമന്ത്രി
രാഷ്ട്രശില്‍പ്പി

ഇതെല്ലാമായിരുന്നു സിംഗപ്പൂരെന്ന ചെറിയ രാഷ്ട്രത്തിലെ ചെറിയ ഭരണാധികാരിയായിരുന്ന മനുഷ്യന്‍. കേരളത്തിലെ ഒരു താലൂക്കിന്റെയത്ര വിസ്തീര്‍ണ്ണം മാത്രമുള്ള സിംഗപ്പൂര്‍ എന്ന ദ്വീപുരാഷ്ട്രത്തെ ലോകത്തിലെ എണ്ണപ്പെടുന്ന ഒരു ഫിനാന്‍ഷ്യല്‍ ഹബ് ആക്കിമാറ്റിയ ക്രാന്തദര്‍ശിയും കഠിനാദ്ധ്വാനിയുമായ ഭരണാധികാരി.

ചുറ്റും കടലും, അതിലെ മത്സ്യങ്ങളും മാത്രം ആലംബമായിരുന്ന ഒരു ജനത എങ്ങനെയാണ് ലോകത്തിലെ മൂന്നാമത്തെ ആളോഹരിവരുമാനരാജ്യമായി മാറിയത്! അതാണ് ലീ ക്വാന്‍ യൂ എന്ന ഒറ്റ മനുഷ്യന്‍ രചിച്ച ചരിത്രം. ഇച്ഛാശക്തിയുണ്ടെങ്കില്‍ ഒരു രാഷ്ട്രത്തിന് പുരോഗമിക്കാന്‍ നാച്ചുറല്‍ റിസോര്‍സസ് ഒന്നും വലിയ ഘടകമല്ല എന്ന് ലോകത്തെ പഠിപ്പിച്ച ചരിത്രം

ആ അശ്വമേധത്തിനിടയില്‍ ചിലര്‍ എതിര്‍വഴിയില്‍ നിന്നു. അവരെയൊക്കെ ഒതുക്കിക്കൊണ്ട്  യൂ സിംഗപ്പൂരിനെ ചിറകിലേറ്റി മുന്നോട്ട് കുതിച്ചു. എതിര്‍ത്തവരെ-അവര്‍ തീരെ ചുരുക്കമായിരുന്നു- വിചാരണപോലും ഇല്ലാതെ തുറുങ്കില്‍ അടച്ചു. പത്രങ്ങളുടെ സ്വാതന്ത്ര്യത്തിന് മൂക്കുകയറിട്ടു.പത്രങ്ങള്‍ ദ്വീപിലെ നന്മകളെപ്പറ്റി മാത്രം എഴുതി. ജനവും ഉദ്യോഗസ്ഥരും കുറ്റങ്ങള്‍ ചെയ്യാന്‍ മടിച്ചു. പിടിക്കപ്പെടുന്നതും ശിക്ഷ ലഭിക്കുന്നതും ഉറപ്പാകുമ്പോള്‍ കുറ്റകൃത്യങ്ങള്‍ കുറയും.

വിയറ്റ് നാം, കമ്പോഡിയ, ഇന്‍ഡോനേഷ്യ, മലേഷ്യ തുടങ്ങി ചുറ്റുമുള്ള തെക്കുകിഴ്ക്കേഷ്യന്‍ രാജ്യങ്ങളെ ചൂണ്ടിക്കാണിച്ച് യൂ ജനങ്ങളോട് ചോദിച്ചു. പൂര്‍ണ്ണജനാധിപത്യമെന്ന പേരില്‍ ഇവിടെയൊക്കെ നടക്കുന്ന ദുര്‍ഭരണവും അതിന്റെ ഫലമായുണ്ടാകുന്ന ദുരിതജീവിതവുമാണോ അതോ നിയന്ത്രിതജനാധിപത്യമെന്ന രീതിയിലൂടെ അഴിമതിയില്ലാത്ത, ദാര്‍ദ്ര്യമില്ലാത്ത, ലഹളയില്ലാത്ത ഒരു സമ്പദ്‌വ്യവസ്ഥയിലൂന്നിയ സമാധാനജീവിതം വേണമോ? ജനം 31 വര്‍ഷം ആ ചോദ്യത്തിന് ഉത്തരം കൊടുത്തു. ബാലറ്റിലൂടെ തന്നെ.

പീപ്പിള്‍സ് ആക്‍ഷന്‍ പാര്‍ട്ടിയുടെ അമരക്കാരനായി ആദ്യപ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുത്തതില്‍പ്പിന്നെ 31 വര്‍ഷം തുടര്‍ച്ചയായി സിംഗപ്പൂരിന്റെ പ്രധാനമന്ത്രി.

മൂന്നാംകിടലോകക്രമത്തില്‍ കിടന്ന ഒരു രാജ്യത്തെ ഒരു തലമുറയുടെ ആയുഷ്കാലത്തിനുള്ളില്‍  ഒന്നാം ലോകക്രമത്തിലേക്കുയര്‍ത്തിയ വേറൊരു ഭരണത്തലവന്‍ ലോകത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല.


അനാരോഗ്യം മൂലം സ്വയമായി ഭരണമൊഴിഞ്ഞ്  ഗോ ചോക് ടോംഗിന് ഭരണമേല്‍പ്പിച്ച് പടിയിറങ്ങുമ്പോള്‍ സഹപ്രവര്‍ത്തകര്‍ ആ വൃദ്ധനെ അങ്ങനെയങ്ങ് വിടാന്‍ തീരുമാനിച്ചിട്ടില്ലായിരുന്നു. സീനിയര്‍ മിനിസ്റ്റര്‍ എന്ന പദവിയില്‍ അദ്ദേഹത്തിന്റെ വഴിനടത്തലിലൂടെ ആയിരുന്നു പിന്നെയും ദ്വീപിന്റെ ഭരണം നടന്നത്.

പ്രധാനമന്ത്രിപദത്തില്‍ നിന്നിറങ്ങി ഒരു മന്ത്രിയായി ജോലി ചെയ്ത ലോകത്തിലെ ആദ്യത്തെ നേതാവും യൂ മാത്രമാണ്.

ഇല്ലായ്മയുടെയും കെടുകാര്യസ്ഥതയുടെയും കാലതാമസത്തിന്റെയും അതിരാഷ്ട്രീയത്തിന്റെയും കേരളത്തില്‍ നിന്ന് മൂന്ന് ദശകങ്ങള്‍ക്ക് മുന്‍പ് ആദ്യമായി സിംഗപ്പൂ‍രില്‍ കാല്‍ കുത്തിയപ്പോള്‍ ഇങ്ങനെയും നാടുണ്ടോ എന്ന അത്ഭുതമായിരുന്നു.

ഒരു പലചരക്കുകടക്കാരന്റെ മകനായിരുന്നു ഈ ആധുനികനഗരരാഷ്ട്രത്തിന്റെ ശില്പി എന്നത് അതിനെക്കാളേറേ അത്ഭുതം. കര്‍ശനമായ പ്രവര്‍ത്തനം മൂലം രാഷ്ട്രത്തിനും സമൂഹത്തിനും പൌരന്മാര്‍ക്കും പൊതുവില്‍ നന്മയും ഉന്നമനവുമാണ് പ്രതിഫലമെങ്കില്‍ ജനാധിപത്യത്തില്‍ അല്പം കുറവ് വന്നാലും സാരമില്ല എന്ന് തോന്നിയത് സിംഗപ്പൂരിലെ ജീവിതകാലത്താണ്.

ഈ കാലഘട്ടത്തില്‍ ബഹുമാനവും ആദരവും തോന്നിയ രണ്ട് നേതാക്കളില്‍ ഒരാള്‍ ലീ ക്വാന്‍ യൂ ആണ്. മറ്റൊരാള്‍ നെല്‍സന്‍ മണ്ടേലയും. ഒരു ഫുട്ബോള്‍ മല്‍‌സരം പന്ത് തട്ടി ഉദ്ഘാടനം ചെയ്യുമ്പോള്‍  ശക്തിയായ തൊഴിയുടെ വേഗത്തില്‍ മണ്ടേലയുടെ കാലില്‍ നിന്ന് ഷൂ  പറന്നുപോകുന്നതും കീറിയ സോക്സിലൂടെ അദ്ദേഹത്തിന്റെ കാലിന്റെ പെരുവിരല്‍ പുറത്തു കണ്ടപ്പോള്‍ പ്രസിഡന്റ്  ആയിരിക്കുമ്പോഴും പാലിച്ചുവന്ന ജീവിതരീതിയില്‍ തരിമ്പും മാറ്റം വന്നിട്ടില്ല എന്ന് കണ്ടതാണ് ആ ബഹുമാനത്തിന്റെ മുഖ്യകാരണം.

ജീവിതം കൊണ്ട് സന്ദേശമെഴുതുന്ന ഇത്തരം നേതാക്കളുടെ കാലത്ത് ജീവിക്കാനായതും സന്തോഷകരമാണ്.

വിട, ലീ ക്വാന്‍ യൂ.


(നിങ്ങളെപ്പോലുള്ള ഭരണാധികാരികളെ ലഭിച്ചതിനാല്‍ നിങ്ങളുടെ രാജ്യം മുന്നേറുന്നു. ഞങ്ങളിപ്പോഴും മാണി-ജോര്‍ജ്, കടി-പിടി വിവാദങ്ങളുമായി മുട്ടിലിഴയുന്നു. ഞങ്ങള്‍ക്കും എന്നെങ്കിലും ഒരു നല്ലകാലം വരുമായിരിക്കും)

Friday, December 26, 2014

ശബ്ദതാരാവലി

ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ള തന്റെ ജീവിതത്തിലെ വിലയേറിയ 20 വര്‍ഷങ്ങള്‍ ത്യാഗപൂര്‍വം ബലികഴിച്ച്  കൈരളിയ്ക്ക് സമ്മാനിച്ച ശബ്ദതാരാവലി എന്ന നിഘണ്ടു, മലയാളഭാഷാനിഘണ്ടുക്കളില്‍ ഏറ്റവും കറതീര്‍ന്നത് എന്നു സര്‍വ്വരാലും സമ്മതിക്കപ്പെട്ട്  ഉത്തുംഗനിലയില്‍ വിരാജിക്കുന്ന ഒരു റഫറന്‍സ് ഗ്രന്ഥമാണ്.

സുമാര്‍ ഒരു നൂറ്റാണ്ടിനു മുന്‍പ്  മഹാക്ലേശത്തിനൊടുവില്‍ അങ്ങനെയൊരു പുസ്തകം പൂര്‍ത്തിയാക്കുമ്പോള്‍ അത് വരാനിരിക്കുന്ന തലമുറകള്‍ക്കൊക്കെയും വഴികാട്ടിയായിത്തീരുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരിക്കും, തീര്‍ച്ച.ആ പ്രതീക്ഷകള്‍ ഒട്ടും അസ്ഥാനത്തായില്ല, ഇന്നും ഭാഷാസ്നേഹികളും ഭാഷാവിദ്യാര്‍ത്ഥികളും വാഗ് സംബന്ധിയോ ശൈലീസംബന്ധിയോ ആയ ഏതൊരു സംശയദൂരീകരണത്തിനും ആശ്രയിക്കുന്നത് ശബ്ദതാരാവലിയെത്തന്നെ.

എന്നാല്‍ ഇത്രയും ബൃഹത്തായ ഒരു ഗ്രന്ഥം സര്‍വ്വസാധാരണമായി എല്ലാവര്‍ക്കും ലഭ്യമാകണമെന്നില്ല. മാത്രമല്ല, കൊണ്ടുനടക്കുന്നതിനും സൂക്ഷിക്കുന്നതിനുമൊക്കെ വലിയ ശ്രമവും ആവശ്യമുണ്ട്.

ഈ ആധുനികകാലത്തിനു യോജിച്ചവിധം ശബ്ദതാരാവലി ഇന്റര്‍നെറ്റില്‍ ലഭ്യമാക്കാനുള്ള ഒരു ബൃഹദ്പദ്ധതി പുരോഗമിച്ചുകൊണ്ടിരിക്കുന്നു. 1700-ല്‍ പരം പേജുകളിലായി വിന്യസിക്കപ്പെട്ടിരിക്കുന്ന പദവിശദീകരണങ്ങള്‍ തരിമ്പും വ്യത്യാസമില്ലാതെ, ചിഹ്നങ്ങള്‍ പോലും അതേപടി ടൈപ്പ് ചെയ്ത് ഒരു ഡിജിറ്റല്‍ പതിപ്പ് പ്രസിദ്ധീകരിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

ലോകത്തിന്റെ പലഭാഗങ്ങളിലിരുന്ന് അന്‍പതില്‍ പരം മലയാളഭാഷാസ്നേഹികള്‍ ഈ പദ്ധതിയില്‍ തങ്ങളുടെ സമയവും ഊര്‍ജ്ജവും സമര്‍പ്പിച്ചുകൊണ്ടിരിക്കുന്നു. ഫേസ് ബുക്കിലെ “നല്ല മലയാളം” ഗ്രൂപ്പിന്റെ ബാനറില്‍ വിശ്വപ്രഭ എന്ന ജീനിയസിന്റെ നേതൃത്വത്തിലാണ് ഈ പ്രോജക്റ്റ്  പുരോഗമിക്കുന്നത്.

ഈ വന്‍ പദ്ധതിയുടെ ഭാഗമായി എന്നെയും സമര്‍പ്പിച്ചിരിക്കയാല്‍ ഏതാനും ദിവസത്തേയ്ക്ക് ബ്ലോഗുകളിലും ഫേസ് ബുക്ക് പോസ്റ്റുകളിലും എന്റെ സാന്നിദ്ധ്യം വളരെ ചുരുക്കമായിരിക്കും. എങ്കിലും പിന്നീട് നിങ്ങളെ സന്ദര്‍ശിക്കുന്നതായിരിക്കും എന്ന്  ഉറപ്പ് തരുന്നു.

ശ്രീകണ്ഠേശ്വരം 20 വര്‍ഷങ്ങള്‍ ശബ്ദതാരാവലിയ്ക്കായി ത്യാഗപൂര്‍വ്വം സമര്‍പ്പിച്ചെങ്കില്‍ എനിക്ക് ഏതാനും ദിവസങ്ങള്‍ അതിന്റെയൊരു രൂപമാറ്റത്തിനായി സമര്‍പ്പിക്കുന്നതില്‍ ഒരു നഷ്ടബോധവും തോന്നേണ്ടതില്ല, നേരേമറിച്ച് നാം മലയാളഭാഷയ്ക്ക് നല്‍കാവുന്ന, എന്നാല്‍ കഴിയുന്ന എളിയ സംഭാവനയും വഴിപാടുമായി ഈ ദിവസങ്ങളെ കൈരളിക്ക് ഞാന്‍ സമര്‍പ്പിക്കുന്നു.

https://www.facebook.com/groups/nallamalayalam/

Monday, September 15, 2014

മഞ്ഞമന്ദാരമേ.......!




“അങ്കിളേ.. എങ്ങോട്ടാ ഇത്ര സ്പീഡില്‍?“

ഓഫീസിലെ പ്രഭാതത്തിരക്കില്‍ നിന്ന് വര്‍ക് ഷോപ്പിലേയ്ക്ക് ഒന്നിറങ്ങിയപ്പോള്‍ ഒരു പിന്‍വിളി!

ഓ... തിരക്കില്‍ അവളെ ഒന്ന് നോക്കാന്‍ മറന്നു.
ഞാന്‍ തിരിഞ്ഞുനോക്കി
സുന്ദരിയായൊരു മഞ്ഞപ്പൂവ്.
പ്രഭാതപ്പൊന്‍ വെയിലില്‍ മെല്ലെ തലയാട്ടിക്കൊണ്ട് ചിരിക്കുന്നു

ങ്ഹൂം... നീ ചിരിക്കും. ഒരു മണിക്കൂര്‍ കൂടി കഴിഞ്ഞോട്ടെ. ഗള്‍ഫിലെ ജൂലൈമാസച്ചൂട് നീ അറിയാനിരിക്കുന്നതേയുള്ളു.

ചൈനയില്‍ നിന്ന് വാല്‍വ് കയറ്റി വന്ന പെട്ടിയില്‍ സ്റ്റഫിംഗ് മെറ്റീരിയല്‍ ആയി വച്ചിരുന്നത് വൈക്കോല്‍ ആയിരുന്നു. വാല്‍വുകളൊക്കെ എടുത്തിട്ട് വൈക്കോല്‍ ഒരു സൈഡിലേയ്ക്ക് മാറ്റിയിട്ടു.

വെള്ളിയും ശനിയും കഴിഞ്ഞ് ഓഫീസിലെത്തി വൈക്കോല്‍ വാരി മാറ്റാന്‍ ചെന്നപ്പോള്‍ അതില്‍ നിന്ന് കുഞ്ഞിത്തല ഉയര്‍ത്തി ഒരു ചെടിക്കുഞ്ഞ്.

രണ്ട് തളിരിലകളും ഒരു നാമ്പും.

ചൈനയിലെ ഏതോ അജ്ഞാതവയലില്‍ നിന്ന് വൈക്കോലിന്റെയൊപ്പം ഇല്ലീഗല്‍ ഇമിഗ്രന്റ് ആയി ബഹറിനില്‍ എത്തിയ ഏകാകിയായ വിത്ത്.

ഇളംചെടിയെ ഞാന്‍ ശ്രദ്ധയോടെ എയര്‍ കണ്ടീഷണര്‍ ഡ്രെയിന്‍ പൈപ്പില്‍ നിന്ന് വെള്ളം വീഴുന്ന സ്ഥലത്തേയ്ക്ക് മാറ്റി വച്ചു.

ഏത് കൊടും ദാരിദ്രാവസ്ഥയിലായാലും പെണ്‍കുട്ടികള്‍ക്ക് താരുണ്യം വന്ന് നിറയുന്ന ഒരു കാലമുണ്ട് അവരുടെ വളര്‍ച്ചയില്‍. അതുപോലെ തന്നെ ആ കൊടും ചൂടിലും കുഞ്ഞിച്ചെടിയില്‍ പ്രകൃതി താരുണ്യചിത്രങ്ങള്‍ വരച്ചു. അവള്‍ മെല്ലെ വളര്‍ന്നു

നാല്പത് വര്‍ഷങ്ങളിലെ റിക്കാര്‍ഡ് ചൂട് ആണ് എന്ന് റേഡിയോവില്‍ വാര്‍ത്ത കെട്ട ദിവസമാണ് കുഞ്ഞിച്ചെടിയില്‍ ഒരു മൊട്ട് വളരുന്നതായി കണ്ടത്. അറിയാതെ എന്റെ മനസ്സിലും ഒരു സന്തോഷമൊട്ടിട്ടു.

ഇന്നലെയാണ് അവള്‍ വിരിഞ്ഞത്! സുന്ദരിയായൊരു മഞ്ഞപ്പൂവ്. ഒറ്റയ്ക്ക്, കത്തുന്ന വേനലില്‍, അറിയാത്ത ദേശത്ത്, ഒരു സുന്ദരിപ്പൂവ്

“കുഞ്ഞിച്ചെടിയേ... നിനക്ക് ദുഃഖമില്ലേ?”

“എന്തിന്”

“നിന്റെ ജന്മദേശത്ത് കൂട്ടുകാരുടെ ഇടയില്‍ സന്തോഷത്തോടെ ജീവിക്കേണ്ടവള്‍ നീ, ഇവിടെ വന്ന് ഈ മരുഭൂമിയില്‍ ഒറ്റയ്ക്ക്. വിഷമമില്ലേ നിനക്ക്?“

“ഇല്ല“ കുഞ്ഞിച്ചെടി പറഞ്ഞു. “അനേകായിരം കാതങ്ങള്‍ ഏകയായി താണ്ടി നിന്റെ മുന്നില്‍ ഒരു വിത്തായി എത്തുവാനും മുളയ്ക്കാനും പൂവിടാനുമായിരുന്നു എന്റെ നിയോഗം. അതില്‍ എന്റെ ഇഷ്ടത്തിനെന്ത് പ്രസക്തി”

“എന്നാലും...........” ഞാന്‍ ഒന്ന് മടിച്ചിട്ട് തുടര്‍ന്നു. “ഈ ചൂട് നിനക്ക് സഹിക്കാവതുണ്ടോ? ഈ വരണ്ട കാറ്റില്‍ ഒന്നോ രണ്ടോ ദിവസം കഴിയുമ്പോള്‍ നിനക്ക് അതിജീവനം കാണുമോ”

എന്റെ മുഖം ശോകമയമാകുന്നത് കുഞ്ഞിച്ചെടി കണ്ടു.

‘എന്റെ മണ്ടനങ്കിളേ...!” കുഞ്ഞിച്ചെടി ഒന്ന് ചിരിച്ചു.

“രണ്ടുനാളെങ്കില്‍ രണ്ടുനാള്‍. ആ രണ്ടുനാള്‍ സ്വയം സന്തോഷിക്കയും നിങ്ങളെ സന്തോഷിപ്പിക്കയുമാണെന്റെ ലക്ഷ്യം”

“ദേ മേലെ നിന്ന് ആ റ്റ്യൂബ് വഴി വല്ലപ്പോഴും ഒഴുകിയെത്തുന്ന വെള്ളത്തുള്ളികള്‍ കണ്ടോ?”

ഞാന്‍ മേലോട്ട് നോക്കി.

‘അത് മതി, വല്ലപ്പോഴും എത്തുന്ന ആ ഒരു തുള്ളി ജലം, അതിന്റെ ഒരു ചെറുകുളിര്‍, പിന്നെ ഒരാളിന്റെയെങ്കിലും സ്നേഹം, ഒരു ചെറു തലോടല്‍. അതൊക്കെ മതി അങ്കിളേ ജീവിക്കാന്‍“

മഞ്ഞപ്പൂവിന്റെ മുഖം ഒന്ന് തുടുത്തു. അതില്‍ നിന്ന് സൌരഭ്യം പ്രസരിക്കുന്നുണ്ടെന്ന് എനിക്ക് തോന്നി. ഞാന്‍ സന്തോഷത്തോടെ കൊടുംവെയിലിലേക്കിറങ്ങി. 




Friday, August 8, 2014

ജീവിതം എന്ന മോഹിനി








വിജയന്റെ ശിഷ്യത്വത്തിലാണ് ബീഡി വലിക്കാനും കഞ്ചാവ് വലിക്കാനും കള്ള് കുടിക്കാനും പഠിച്ചത്. പിന്നെ ഗള്‍ഫിലേയ്ക്ക് പോന്നപ്പോള്‍ ആ ബന്ധം വളരെ ദുര്‍ബലമായിത്തീര്‍ന്നു. അവധിക്കാലത്ത് മാത്രം കാണുന്ന സൌഹൃദം. ഓരോ അവധിക്ക് നാട്ടിലെത്തുമ്പോഴും വിജയന്റെ ശരീരത്തിലെ ഓരോ ഭാഗങ്ങള്‍ കുറഞ്ഞു വരുന്നുണ്ടായിരുന്നു. ആദ്യത്തെ അവധിക്കാലത്താണ് വലതുകാല്‍പ്പാദം മുറിച്ച് മാറ്റിയത്.
“അത് ബീഡി വലിച്ചിട്ട് ഉണ്ടായ സൂക്കേടാന്നാ ഡോക്ടറ് പറഞ്ഞത്“

പറയുമ്പോളുള്ള മുഖഭാവം കണ്ടപ്പോള്‍ വിജയന് ഇതൊന്നും പ്രശ്നമല്ല എന്ന് തോന്നി.
അടുത്ത അവധിക്കാലത്തിന് തൊട്ടുമുന്‍പ് നാട്ടില്‍ നിന്ന് ഫോണ്‍ വന്നപ്പോള്‍വിജയന്റെ വലതുകാല്  മുട്ടിന് മേല്‍ വച്ച് മുറിച്ചുമാറ്റി എന്നറിഞ്ഞു.


നാട്ടിലെത്തിയ ദിവസം തന്നെ വിജയനെ കണ്ടു. മുമ്പുണ്ടായിരുന്ന നെഞ്ചുറപ്പ് കാണാനില്ല ഇപ്പോള്‍. മീന കൂലിപ്പണിക്ക് പോയിട്ടാണ് ചെലവ് കഴിയുന്നത്. ചില സഹായങ്ങള്‍ കൊണ്ട് ചികിത്സയും.


ഗള്‍ഫിലാണെങ്കിലും ദുരിതപര്‍വം താണ്ടുന്ന ഞാന്‍ കഴിവതിനപ്പുറം ഒരു തുക കയ്യില്‍ വച്ചുകൊടുത്തപ്പോള്‍ മീന ഒന്ന് മടിച്ചു.


അടുത്ത അവധിക്കാലത്ത് ഇടതുകാലും മുട്ടിന് താഴെ വച്ച് മുറിച്ചു. മെഡിക്കല്‍ കോളേജില് കൊണ്ടുപോകാനും വേണ്ടുന്ന സഹായങ്ങള്‍ ചെയ്യാനും സാധിച്ചു. എല്ലാത്തിനും മീന നന്ദി പറഞ്ഞത്  സങ്കടത്തോടെയാണ്.


പിന്നത്തെ അവധിക്കാലത്ത് അരയ്ക്ക് താഴെ ശരീരമില്ലാത്ത വിജയനെ കണ്ടു.

അടുത്ത അവധിക്കാലമായപ്പോഴേയ്ക്കും ഇടംകൈ തോള് ചേര്ത്ത്  മുറിച്ചിരുന്നു. ഇങ്ങനെ നരകിപ്പിക്കാതെ മനുഷ്യരെ വേഗം ജീവിതത്തില്‍ നിന്ന് തിരിച്ച് വിളിക്കുന്നതെത്ര നന്നായിരിക്കും എന്നാണ് തോന്നിയത്.

ഉപഗുപ്തന്റെ മുന്‍പില്‍ കിടന്ന വാസവദത്തയുടെ ശരീരമെന്ന മാംസപിണ്ഡം പോലെ ഒരു മനുഷ്യ രൂപം.

അങ്ങനെ ഒരു വര്‍ഷം കഴിഞ്ഞുപോയി. അടുത്ത അവധിക്കാലവുമെത്തി. വേറെ ആര്‍ക്കും ഒന്നും വാങ്ങിയില്ലെങ്കിലും വിജയന് വേണ്ടി ചില സാധനങ്ങള്‍ വാങ്ങാന്‍ മറന്നില്ല.

അവശേഷിച്ച വലതുകയ്യിലും പഴുപ്പ് ബാധിച്ച് വല്ലാത്ത വേദന കടിച്ച് പിടിച്ചിരിക്കുമ്പോഴും എന്നെ കണ്ട സന്തോഷം ആ മുഖത്ത് തെളിഞ്ഞു.

“ഇതും കൂടെ മുറിച്ച് കളഞ്ഞാല്‍ പിന്നെ കുഴപ്പമില്ലെന്നാ ഡോക്ടറ് പറഞ്ഞത്” വിജയന്റെ വാക്കുകളില്‍ പ്രതീക്ഷയുടെ പൊന്‍തിരിവെട്ടം!

ജീവിതമെന്ന മഹാത്ഭുതം! ഓരോന്നോരോന്നായി സര്‍വവും നഷ്ടമാകുമ്പോഴും അവശേഷിക്കുന്ന പൊട്ടും പൊടിയും ചേര്‍ത്ത് വച്ച് മുളപൊട്ടുന്ന പ്രതീക്ഷയോടെ നാളെയിലേയ്ക്ക് പ്രത്യാശയോടെ നമ്മെ നോക്കാന്‍ പ്രേരിപ്പിക്കുന്ന ഒന്ന്!

അതിന്റെ മുന്നില്‍ ഞാന്‍ നിശ്ശബ്ദനായി നിന്നു.

Sunday, April 20, 2014

അങ്ങനെ ഒരു അവധിക്കാലത്ത്

പ്രിയ സുഹൃത്തുക്കളെ,
ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 1 വരെ അവധിക്കാലം ചെലവിടാന്‍ ഗ്രാമത്തിലേയ്ക്ക് പോകുന്നു. ഇനി 42 ദിവസം തനി ഗ്രാമീണന്‍ ആയിട്ട് ഒരു വേഷം. ഒരു ചേഞ്ച് ആര്‍ക്കാ ഇഷ്ടമല്ലാത്തത്.
നിങ്ങളുടെ ബ്ലോഗ് പോസ്റ്റുകളില്‍ വന്ന് വായിക്കാന്‍ എന്നെ കണ്ടില്ലെങ്കില്‍ “അജിത്ത് ചേട്ടന് എന്തുപറ്റിക്കാണും?” എന്നൊരു സന്ദേഹം ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് ഈ നോട്ടീസ്.
അവധി കഴിഞ്ഞെത്തുന്നതുവരെ സ്നേഹപൂര്‍വം വിട!